ചിലപ്പോൾ ചിണുങ്ങിക്കരഞ്ഞും മറ്റുചിലപ്പോൾ ആർത്തലച്ചു പൊട്ടിക്കരഞ്ഞും പെയ്യുന്ന മഴയോടൊപ്പം ജൂൺ മാസവും ഇങ്ങെത്തുകയായി. കാനഡയിലെ കുട്ടികൾക്ക് വേനലവധി തുടങ്ങുന്നതും നാട്ടിലെ കുട്ടികൾക്ക് സ്കൂൾ വർഷം തുടങ്ങുന്നതും ഈ ജൂൺ മാസത്തിൽത്തന്നെ....
നാട്ടിലേക്ക് ഫോൺ ചെയ്യുമ്പോൾ കേൾക്കുന്നത് സ്കൂൾ തുറക്കുന്നതിന്റെ വിശേഷങ്ങൾ.... കുട്ടികളും മാതാപിതാക്കളും ഒന്നുപോലെ സന്തോഷത്തെക്കാളേറെ ആശങ്കകളാണ് പങ്കുവെക്കുന്നത്. അവധിക്കാലത്തുത്തന്നെ കുറെയേറെ പാഠഭാഗങ്ങൾ പഠിച്ചുവെച്ചിട്ടുണ്ടെങ്കിലും അടുത്തവർഷവും ഉയർന്ന മാർക്കുതന്നെ കിട്ടുമോ എന്നൊക്കെയുള്ള അച്ഛനമ്മമാരുടെ ആശങ്കകളുടെ ഭാണ്ഡവും പേറിയാണ് കുഞ്ഞുങ്ങൾ സ്കൂളിലേക്ക് പോകാൻ തയ്യാറാവുന്നത്. കൂട്ടുകാരെ കാണുന്നതിന്റെ സന്തോഷത്തോടൊപ്പം അവരിൽ ആരും തന്നെക്കാൾ കൂടുതൽ മാർക്ക് വാങ്ങുകയോ മുന്നിലാവുകയോ ചെയ്യരുതെന്ന സ്വാർത്ഥതാൽപര്യം കൂടെ സ്വകാര്യമായി സൂക്ഷിക്കുന്നുമുണ്ട്.
വിശേഷങ്ങൾ കേട്ടിരിക്കുമ്പോൾ , ഓർമ്മപ്പുസ്തകത്തിന്റെ താളുകളിൽ നിറം മങ്ങാത്ത ചിത്രങ്ങൾ ...!
മെയ്മാസത്തിന്റെ അവസാനത്തിൽ അമ്മവീട്ടിൽനിന്നു മടങ്ങിവരുന്നതോടെയാണ് സ്കൂൾ തുറക്കാറായി എന്ന ചിന്തയിലേക്ക് വരുന്നത്. എല്ലാത്തവണയും രാത്രിയിലാണ് വീട്ടിലെത്തുക. അന്നത്തെ ദിവസം ആകെയൊരു മൂഡോഫായതിനാൽ ഭക്ഷണംപോലും കഴിക്കാതെ നേരത്തെ കിടന്നുറങ്ങും.
പിറ്റേന്ന് രാവിലെ പുതുതായി തയ്ച്ച യൂണിഫോമുകളുമായി ജോണ്ചേട്ടൻ വരും . അവധിക്കാലം തുടങ്ങുമ്പോൾത്തന്നെ , യൂണിഫോമുകൾ തയ്ക്കാൻ അമ്മ ജോണ് ചേട്ടനെ ഏൽപ്പിച്ചിട്ടുണ്ടാവും. ഒരു ജോഡി യൂണിഫോം മാത്രം. കാരണം അന്നൊക്കെ എല്ലാ ദിവസവും യൂണിഫോം വേണ്ടായിരുന്നു ഞങ്ങൾക്ക് .... സ്കൂൾ ഇൻസ്പെക്ഷനു എ.ഇ.ഓ. വരുന്ന ദിവസം, പിന്നെ ഓഗസ്റ്റ് പതിനഞ്ച്, ഒക്ടോബർ രണ്ട് തുടങ്ങിയ വിശേഷദിവസങ്ങളിലൊക്കെ മതിയായിരുന്നു യൂണിഫോം. അതുപോലും വാങ്ങാൻ കെൽപ്പില്ലാത്ത കുട്ടികളായിരുന്നു സ്കൂളിലെ ഭൂരിഭാഗവും. പേരു വെളിപ്പെടുത്താത്ത ഒരു നല്ലമനസ്സ് അവർക്കായി യൂണിഫോം, പുസ്തകം, കുട തുടങ്ങിയവ എല്ലാ വർഷവും സൗജന്യമായി നല്കിയിരുന്നു. ഒരിക്കൽ ആ സൗജന്യത്തിനായി ഞാനും അപേക്ഷ കൊടുത്തതാണ്. അതിന് പ്രധാനാധ്യാപികയുടെ മുറിയിലേക്ക് വിളിക്കപ്പെട്ടു, കുറെയേറെ വഴക്കും പുതിയ ചില അറിവുകളും അന്നു കിട്ടി...
വൈകുന്നേരമാകുമ്പോൾ മുടിവെട്ടുകാരൻ ജോസപ്പേട്ടൻ വരും, എല്ലാവരുടെയും മുടിയൊക്കെ വെട്ടിക്കളഞ്ഞു നിരപ്പാക്കും. അവധിക്ക് നീട്ടിവളർത്തിയ മുടിയൊക്കെ ക്രോപ്പ് ചെയ്ത് ചെറുതാക്കിക്കളയും. പിന്നെ, അമ്മ പിടിച്ചിരുത്തി കൈകാലുകളിലെ നഖങ്ങളൊക്കെ വെട്ടിവൃത്തിയാക്കും. ഇതൊക്കെയായിരുന്നു സ്കൂളിൽ പോകുന്നതിനു മുൻപുള്ള ഞങ്ങളുടെ തയ്യാറെടുപ്പുകൾ.
ഒന്നാംക്ലാസ്സിൽ മാത്രമേ അമ്മ കൂടെ വന്നിട്ടുള്ളൂ. പിന്നെയുള്ള വർഷങ്ങളിലൊക്കെ മുതിർന്ന ക്ലാസ്സിലെ കുട്ടിയായിരുന്നു എന്നും... :) അടുത്തുള്ള ചേച്ചിമാരും ചേട്ടന്മാരുമൊക്കെ കൂട്ടുണ്ടായിരുന്നു. അവരുടെ കൂടെവിടാൻ അമ്മയ്ക്കും മടിയോ പേടിയോ ഇല്ലായിരുന്നു. ആറാംക്ലാസ്സ്‌വരെ അങ്ങനെയായിരുന്നു . ഏഴാംക്ലാസ്സിൽ എത്തിയപ്പോൾ കൂട്ടത്തിലെ സീനിയറാകാനുള്ള അവസരമായി. അപ്പോഴേക്കും ചേച്ചിമാരും ചേട്ടന്മാരുമൊക്കെ ഹൈസ്കൂളിലേക്ക് മാറിക്കഴിഞ്ഞിരുന്നു.
സ്കൂൾ തുറക്കുന്ന ദിവസം രാവിലെ കുളിച്ചൊരുങ്ങി, നല്ല ഉടുപ്പൊക്കെ ഇട്ടാവും പോകുന്നത്. ചിലപ്പോഴൊക്കെ മഴയും ഉത്സാഹത്തോടെ രാവിലെതന്നെ കൂട്ടായി എത്തും. അപ്പോൾ ഒന്നുകൂടെ സന്തോഷംതന്നെയാണ്. സ്കൂളിലേക്ക് ഒന്നര കിലോമീറ്റർ നടപ്പുണ്ട്. പോകുന്ന വഴിയിൽ നിന്നു പല കൂട്ടുകാരും ഒപ്പംകൂടും. അവധിക്കാലരസങ്ങൾ പങ്കുവെച്ചും മറ്റും ബെല്ലടിക്കുമ്പോഴേക്കും സ്കൂളിൽ എത്തിച്ചേരും.
അവിടെയും പഠിക്കേണ്ട വിഷയങ്ങളുടെ ഭാരമോ പരീക്ഷയുടെ ഭയമോ ഇല്ലായിരുന്നു. അടുത്ത ക്ലാസ്സിലും കൂട്ടുകാരൊക്കെ ഒപ്പമുണ്ടാകുമോ എന്ന ആകാംക്ഷ മാത്രമായിരുന്നു.... ഹാജർ വിളിച്ച് , പുതിയ ക്ലാസ്സിലേക്ക് വിടുമ്പോൾ പഴയ ക്‌ളാസ്സിലെ ടീച്ചറെ വിട്ടുപോകുന്നതിന്റെ സങ്കടം ടീച്ചർക്കും കുട്ടികൾക്കുമുണ്ടാകും. നല്ല കുട്ടികളായിരിക്കണമെന്നും നന്നായി പഠിക്കണമെന്നും പറയുമ്പോൾ ടീച്ചറുടെ സ്വരമിടറും. ആ സങ്കടവും ഉള്ളിൽപ്പേറി പുതിയ ക്ലാസ്സിലേക്ക് വരിവരിയായിപ്പോകും. അവിടെയും ഒരിക്കൽക്കൂടെ ഹാജർ വിളിക്കും. കുട്ടികൾക്ക് നല്ല പരിചയമുള്ള ടീച്ചർതന്നെയാണ്, എന്നാലും ടീച്ചർ സ്വയം പരിചയപ്പെടുത്തും. പിന്നെ, വാങ്ങേണ്ട പുസ്തകങ്ങളുടെ ലിസ്റ്റ് തരും. അതൊക്കെ എഴുതിയെടുത്തുകഴിഞ്ഞാൽ ഒന്നാംദിവസം തീരുകയായി....
ഓർമ്മപ്പുസ്തകത്തിന്റെ താളുകളിൽനിന്നു ജൂണും മഴയും സ്‌കൂളും കുട്ടിക്കാലത്തിലെ ഓർമ്മകളുമായി തുള്ളിച്ചാടുകയാണ്... ഒരു സ്‌കൂൾക്കുട്ടിയായി കൂടെ ഞാനും ....!