Wednesday, May 31, 2017

ഓർമ്മപ്പുസ്തകത്തിലെ ജൂൺ

ചിലപ്പോൾ ചിണുങ്ങിക്കരഞ്ഞും മറ്റുചിലപ്പോൾ ആർത്തലച്ചു പൊട്ടിക്കരഞ്ഞും പെയ്യുന്ന മഴയോടൊപ്പം ജൂൺ മാസവും ഇങ്ങെത്തുകയായി. കാനഡയിലെ കുട്ടികൾക്ക് വേനലവധി തുടങ്ങുന്നതും  നാട്ടിലെ കുട്ടികൾക്ക് സ്കൂൾ വർഷം തുടങ്ങുന്നതും ഈ ജൂൺ മാസത്തിൽത്തന്നെ....

നാട്ടിലേക്ക് ഫോൺ ചെയ്യുമ്പോൾ കേൾക്കുന്നത് സ്കൂൾ തുറക്കുന്നതിന്റെ വിശേഷങ്ങൾ.... കുട്ടികളും മാതാപിതാക്കളും ഒന്നുപോലെ സന്തോഷത്തെക്കാളേറെ ആശങ്കകളാണ് പങ്കുവെക്കുന്നത്. അവധിക്കാലത്തുത്തന്നെ കുറെയേറെ പാഠഭാഗങ്ങൾ പഠിച്ചുവെച്ചിട്ടുണ്ടെങ്കിലും അടുത്തവർഷവും ഉയർന്ന മാർക്കുതന്നെ കിട്ടുമോ എന്നൊക്കെയുള്ള അച്ഛനമ്മമാരുടെ ആശങ്കകളുടെ ഭാണ്ഡവും പേറിയാണ് കുഞ്ഞുങ്ങൾ സ്കൂളിലേക്ക് പോകാൻ തയ്യാറാവുന്നത്. കൂട്ടുകാരെ കാണുന്നതിന്റെ സന്തോഷത്തോടൊപ്പം അവരിൽ ആരും തന്നെക്കാൾ കൂടുതൽ മാർക്ക് വാങ്ങുകയോ മുന്നിലാവുകയോ ചെയ്യരുതെന്ന സ്വാർത്ഥതാൽപര്യം കൂടെ സ്വകാര്യമായി സൂക്ഷിക്കുന്നുമുണ്ട്.

വിശേഷങ്ങൾ കേട്ടിരിക്കുമ്പോൾ , ഓർമ്മപ്പുസ്തകത്തിന്റെ താളുകളിൽ നിറം മങ്ങാത്ത ചിത്രങ്ങൾ ...!

മെയ്മാസത്തിന്റെ അവസാനത്തിൽ അമ്മവീട്ടിൽനിന്നു മടങ്ങിവരുന്നതോടെയാണ് സ്കൂൾ തുറക്കാറായി എന്ന ചിന്തയിലേക്ക് വരുന്നത്. എല്ലാത്തവണയും രാത്രിയിലാണ് വീട്ടിലെത്തുക. അന്നത്തെ ദിവസം ആകെയൊരു മൂഡോഫായതിനാൽ ഭക്ഷണംപോലും കഴിക്കാതെ നേരത്തെ കിടന്നുറങ്ങും.  

പിറ്റേന്ന് രാവിലെ പുതുതായി തയ്ച്ച യൂണിഫോമുകളുമായി  ജോണ്ചേട്ടൻ വരും . അവധിക്കാലം തുടങ്ങുമ്പോൾത്തന്നെ , യൂണിഫോമുകൾ തയ്ക്കാൻ അമ്മ ജോണ് ചേട്ടനെ ഏൽപ്പിച്ചിട്ടുണ്ടാവും. ഒരു ജോഡി യൂണിഫോം മാത്രം. കാരണം അന്നൊക്കെ എല്ലാ ദിവസവും യൂണിഫോം വേണ്ടായിരുന്നു ഞങ്ങൾക്ക് .... സ്കൂൾ ഇൻസ്പെക്ഷനു എ.ഇ.ഓ. വരുന്ന ദിവസം, പിന്നെ ഓഗസ്റ്റ് പതിനഞ്ച്,  ഒക്ടോബർ രണ്ട് തുടങ്ങിയ വിശേഷദിവസങ്ങളിലൊക്കെ മതിയായിരുന്നു യൂണിഫോം. അതുപോലും വാങ്ങാൻ കെൽപ്പില്ലാത്ത കുട്ടികളായിരുന്നു സ്കൂളിലെ ഭൂരിഭാഗവും. പേരു വെളിപ്പെടുത്താത്ത ഒരു നല്ലമനസ്സ് അവർക്കായി യൂണിഫോം, പുസ്തകം, കുട തുടങ്ങിയവ എല്ലാ വർഷവും സൗജന്യമായി നല്കിയിരുന്നു. ഒരിക്കൽ ആ സൗജന്യത്തിനായി ഞാനും അപേക്ഷ കൊടുത്തതാണ്. അതിന് പ്രധാനാധ്യാപികയുടെ മുറിയിലേക്ക് വിളിക്കപ്പെട്ടു, കുറെയേറെ വഴക്കും പുതിയ ചില അറിവുകളും അന്നു കിട്ടി... 

വൈകുന്നേരമാകുമ്പോൾ മുടിവെട്ടുകാരൻ ജോസപ്പേട്ടൻ വരും, എല്ലാവരുടെയും മുടിയൊക്കെ വെട്ടിക്കളഞ്ഞു നിരപ്പാക്കും. അവധിക്ക് നീട്ടിവളർത്തിയ മുടിയൊക്കെ ക്രോപ്പ് ചെയ്ത് ചെറുതാക്കിക്കളയും.  പിന്നെ, അമ്മ പിടിച്ചിരുത്തി കൈകാലുകളിലെ നഖങ്ങളൊക്കെ വെട്ടിവൃത്തിയാക്കും. ഇതൊക്കെയായിരുന്നു സ്കൂളിൽ പോകുന്നതിനു മുൻപുള്ള  ഞങ്ങളുടെ തയ്യാറെടുപ്പുകൾ.

ഒന്നാംക്ലാസ്സിൽ മാത്രമേ അമ്മ കൂടെ വന്നിട്ടുള്ളൂ. പിന്നെയുള്ള വർഷങ്ങളിലൊക്കെ മുതിർന്ന ക്ലാസ്സിലെ കുട്ടിയായിരുന്നു എന്നും... :) അടുത്തുള്ള ചേച്ചിമാരും ചേട്ടന്മാരുമൊക്കെ കൂട്ടുണ്ടായിരുന്നു. അവരുടെ കൂടെവിടാൻ അമ്മയ്ക്കും മടിയോ പേടിയോ ഇല്ലായിരുന്നു. ആറാംക്ലാസ്സ്‌വരെ അങ്ങനെയായിരുന്നു . ഏഴാംക്ലാസ്സിൽ എത്തിയപ്പോൾ കൂട്ടത്തിലെ സീനിയറാകാനുള്ള അവസരമായി. അപ്പോഴേക്കും ചേച്ചിമാരും ചേട്ടന്മാരുമൊക്കെ ഹൈസ്കൂളിലേക്ക് മാറിക്കഴിഞ്ഞിരുന്നു.

സ്കൂൾ തുറക്കുന്ന ദിവസം രാവിലെ കുളിച്ചൊരുങ്ങി, നല്ല ഉടുപ്പൊക്കെ ഇട്ടാവും പോകുന്നത്. ചിലപ്പോഴൊക്കെ മഴയും ഉത്സാഹത്തോടെ രാവിലെതന്നെ കൂട്ടായി എത്തും. അപ്പോൾ ഒന്നുകൂടെ  സന്തോഷംതന്നെയാണ്. സ്കൂളിലേക്ക് ഒന്നര കിലോമീറ്റർ നടപ്പുണ്ട്. പോകുന്ന വഴിയിൽ നിന്നു പല കൂട്ടുകാരും ഒപ്പംകൂടും. അവധിക്കാലരസങ്ങൾ പങ്കുവെച്ചും മറ്റും ബെല്ലടിക്കുമ്പോഴേക്കും സ്കൂളിൽ എത്തിച്ചേരും. 

അവിടെയും പഠിക്കേണ്ട വിഷയങ്ങളുടെ ഭാരമോ പരീക്ഷയുടെ ഭയമോ ഇല്ലായിരുന്നു. അടുത്ത ക്ലാസ്സിലും കൂട്ടുകാരൊക്കെ ഒപ്പമുണ്ടാകുമോ എന്ന ആകാംക്ഷ മാത്രമായിരുന്നു.... ഹാജർ വിളിച്ച് , പുതിയ ക്ലാസ്സിലേക്ക് വിടുമ്പോൾ പഴയ ക്‌ളാസ്സിലെ ടീച്ചറെ വിട്ടുപോകുന്നതിന്റെ സങ്കടം ടീച്ചർക്കും കുട്ടികൾക്കുമുണ്ടാകും. നല്ല കുട്ടികളായിരിക്കണമെന്നും നന്നായി പഠിക്കണമെന്നും പറയുമ്പോൾ ടീച്ചറുടെ സ്വരമിടറും. ആ സങ്കടവും ഉള്ളിൽപ്പേറി പുതിയ ക്ലാസ്സിലേക്ക് വരിവരിയായിപ്പോകും. അവിടെയും ഒരിക്കൽക്കൂടെ ഹാജർ വിളിക്കും. കുട്ടികൾക്ക് നല്ല പരിചയമുള്ള ടീച്ചർതന്നെയാണ്, എന്നാലും ടീച്ചർ സ്വയം പരിചയപ്പെടുത്തും. പിന്നെ, വാങ്ങേണ്ട പുസ്തകങ്ങളുടെ ലിസ്റ്റ് തരും. അതൊക്കെ എഴുതിയെടുത്തുകഴിഞ്ഞാൽ ഒന്നാംദിവസം തീരുകയായി....

ഓർമ്മപ്പുസ്തകത്തിന്റെ താളുകളിൽനിന്നു ജൂണും മഴയും സ്‌കൂളും കുട്ടിക്കാലത്തിലെ ഓർമ്മകളുമായി തുള്ളിച്ചാടുകയാണ്... ഒരു സ്‌കൂൾക്കുട്ടിയായി കൂടെ ഞാനും ....!







  


Saturday, May 27, 2017

ചിതറിവീണ മുല്ലപ്പൂക്കൾ



2017 മെയ് 28 -ലെ ജനയുഗം വാരാന്തത്തിൽ പ്രസിദ്ധീകരിച്ചത്.  

'അമ്മാ, ഒരൂട്ടം ചോദിക്കട്ടേ .... '

അടുക്കളയിലെ കുഞ്ഞുമേശയിലിരുന്ന് ചൂടുള്ള ദോശ സാമ്പാറിൽ മുക്കി വായിൽ വെക്കുന്നതിനിടയിൽ ചന്തു ചോദിച്ചു 

'ഉം, ന്താ ...?'

'ഇവിടെ ചിക്കൻ ഇരിപ്പുണ്ടോ...?'

'ങേ, ചിക്കനോ... ! അതെന്തിനാണിപ്പോ ചിക്കൻ....? നീ ചിക്കൻ കഴിക്കാൻ തുടങ്ങിയോ...?' 

'അതല്ലമ്മാ...'

'പിന്നെന്താ, നിന്നു കൊഞ്ചാതെ  കാര്യം പറ കൊച്ചേ...'  തവയിലെ ദോശയിലേക്ക് നെയ്യിറ്റിച്ചു കൊണ്ട് താൻ പറഞ്ഞു

'അത് എന്റെയൊരു ഫ്രണ്ടിനെ ഇൻവൈറ്റ് ചെയ്യാനാ.... അവന് ഗ്രിൽഡ് ചിക്കൻ ഇഷ്ടാണെന്ന് പറഞ്ഞു. അപ്പൊ തോന്നിയതാ വീട്ടിലേക്ക് ഇൻവൈറ്റ് ചെയ്യാൻ ...'

'അതെന്താ, അവന്റെ വീട്ടിൽ ചിക്കൻ ഗ്രിൽ ചെയ്യില്ലേ...?'

'അമ്മാ, അവൻ ഓർഫനാ, പാരെന്റ്സ്  മരിച്ചുപോയി... '

അതു പറയുമ്പോൾ ചന്തൂന്റെ മുഖത്ത് സങ്കടം തിങ്ങിവിങ്ങി. പെട്ടന്ന് അവനെ ചേർത്തുപിടിച്ച് നെറ്റിയിൽ ഒരുമ്മ കൊടുത്തു പറഞ്ഞു....

" നാളെത്തന്നെ വിളിക്കൂ , നമുക്ക് ചിക്കൻ ഗ്രിൽ ചെയ്യാം. "

'അമ്മാ, ഒരു കാര്യംകൂടെ ... നാളെ അവൻ വരുമ്പോ അമ്മ പാരന്റ്സിന്റെ കാര്യോന്നും ചോദിക്കരുത് ട്ടാ... '

ചോദ്യഭാവത്തിൽ പുരികമുയർത്തിയപ്പോൾ , ചന്തു പറഞ്ഞു, " അതവന് സങ്കടായല്ലോ... സൊ ചോദിക്കരുത് ,  പ്രോമിസ് മി ... "

'ഇല്ല, ചോയ്ക്കില്ല , പ്രോമിസ്....' ഫ്രീസറിൽനിന്നു ചിക്കൻ എടുത്ത് പുറത്തു വെക്കുന്നതിനിടയിൽ ചന്തുന് വാക്കു കൊടുത്തു. 

'ഞാനും ഹെല്പ് ചെയ്യാം അമ്മാ.... 'കൂട്ടുകാരനെ സത്ക്കരിക്കാനുള്ള ഉത്സാഹം ചന്തുവിലും നിറഞ്ഞു. 

"ചിക്കനും ചപ്പാത്തിയും സലാഡും മതിയാകുമോ...,  വേറെ എന്തെങ്കിലും ...? '

'മതിയമ്മാ ... ' തന്നെ കെട്ടിപ്പിടിച്ച് കവിളിലൊരു മുത്തം തന്ന് ചന്തു സന്തോഷം പ്രകടിപ്പിച്ചു. 

രാത്രിയിൽ ചിക്കൻ കഷണങ്ങൾ മസാല പുരട്ടി മാരിനേറ്റ് ചെയ്തുവെക്കുമ്പോഴും ആ കുട്ടിയുടെ അച്ഛനമ്മമാർക്ക് എന്താവും പറ്റിയിട്ടുണ്ടാവുക എന്നാലോചിച്ചു തല പുകച്ചു. പിന്നെയും ആകാംക്ഷ അടക്കാനാവാതെ ചന്തുവിന്റെ മുറിയിൽ ചെന്നു. 

'അത് മോനെ, ആ കുട്ടിയുടെ പാരന്റ്സ് എങ്ങിനെയാ മരിച്ചത്... ? '

'സിറിയൻ വാറിൽ മരിച്ചുപോയീന്നാ അവൻ പറഞ്ഞെ... നമ്മടെ അമ്മുനെപ്പോലൊരു അനിയത്തിക്കുട്ടീം ഉണ്ടായിരുന്നത്രേ .... ബോംബിങ്ങിൽ അമ്മയും കുഞ്ഞനിയത്തിയും  ചിതറിപ്പോണ കണ്ട് പേടിച്ചു നിന്ന അവന്റെ കൈയും പിടിച്ച് അച്ഛൻ ഓടിയതാ ന്ന് .... എവിടെയൊക്കെയോ തട്ടിമറിഞ്ഞു വീഴുന്നതിനിടയിൽ വെടിയൊച്ച കേട്ടു. ചോരയിൽ കുതിർന്ന് വീഴുമ്പോ ' രക്ഷപ്പെടൂ....' ന്ന് അച്ഛന്റെ അലർച്ചയിൽ വീണ്ടും ഓടിയെന്ന്. പിന്നെ എങ്ങനെയോ രക്ഷപ്പെട്ട് ഇവിടെയെത്തിയെന്നാ അവൻ പറഞ്ഞത്.... "

 എന്റെ മടിയിലേക്ക് തലചായ്ച്ച് , ചന്തു തുടർന്നു,

'പാവം ല്ലേ അമ്മാ.... എനിക്ക് അമ്മയില്ലാതെ ഒരു ദിവസം ഓർക്കാൻപോലും വയ്യാ .... അവൻ എങ്ങിനെയാ കഴിയണതാവോ.... !! 

ചന്തുന്റെ മുടിയിലൂടെ വിരലോടിക്കവേ അതുതന്നെയായിരുന്നു എന്റെ മനസ്സിലും .... !

പിറ്റേന്ന്, സ്‌കൂൾ വിട്ട് ചന്തു വരുമ്പോൾ കൂടെ കൂട്ടുകാരനും ഉണ്ടായിരുന്നു.

'ഇതാണ് ഹയാൻ , എന്റെ ഫ്രണ്ട്.... !' ചന്തുവിന്റെ സ്വരത്തിലെ ആഹ്ലാദം ഹയാന്റെ മുഖത്ത് പൂനിലാവായി പടർന്നു.

ഇതെന്റെ അമ്മയെന്ന് ചന്തു പരിചയപ്പെടുത്തുമ്പോൾ ഭാരതീയ രീതിയിൽ കൈകൂപ്പി ഹയാൻ നമസ്ക്കാരം പറഞ്ഞത് അത്ഭുതമായി. 

' ഞാൻ പഠിപ്പിച്ചതാണമ്മാ.... ഇങ്ങോട്ടു വരുമ്പോ നമ്മൾ എങ്ങിനെയാ വന്ദനം പറയുന്നതെന്ന് ചോദിച്ചു. ഞാൻ കാണിച്ചുകൊടുത്തു. " വിടർന്ന ചിരിയോടെ പറഞ്ഞ് ചന്തു ഹയാന്റെ തോളിൽ തട്ടി.   

'കൈകഴുകിവന്നോളൂ, കഴിച്ചിട്ടാവാം വിശേഷം പറച്ചിൽ.... ' രണ്ടു പേരുടെയും ബാഗുകൾ വാങ്ങുന്നതിനിടയിൽ പറഞ്ഞു. 

ഗ്രിൽഡ് ചിക്കനും ചപ്പാത്തിയും സലാഡും ചന്തൂനുള്ള ദാൽക്കറിയും മേശപ്പുറത്തു നിരത്തുമ്പോഴേക്കും കൈകഴുകി എത്തിയ ഹയാന്റെ കണ്ണുകൾ നിറഞ്ഞുവന്നത് ഞാൻ കാണാതിരിക്കാനാവണം മുഖം താഴ്ത്തിയത്. ഉടനെ വർത്തമാനം സ്‌കൂൾ വിശേഷങ്ങളിലേക്ക് തിരിച്ചു. ഹയാൻ തന്റെ മുറിയിഗ്‌ളീഷിൽ വിശേഷങ്ങൾ പറഞ്ഞുതുടങ്ങി. ഇടയ്ക്കിടെ ഏതോ ഓർമ്മകളിൽ വീണുപോകുമ്പോൾ  അവനെ തിരിച്ചുപിടിക്കാൻ ചന്തു ഓരോ തമാശകൾ പറഞ്ഞു. 

"വളരെ നാളുകൾക്കു ശേഷമാണ് ഇതുപോലെ രുചിയോടെ ഭക്ഷണം കഴിക്കുന്നത് ..." ഹയാൻ പറഞ്ഞത് കേട്ട് ഉള്ളിൽ ഒരുപാട് ചോദ്യങ്ങൾ മുട്ടിത്തിരിഞ്ഞു. പക്ഷേ, ചന്തുനു കൊടുത്ത വാക്കു പാലിക്കാൻ മൗനം പാലിച്ചു. 

'എന്നും ഞാൻ തന്നെ ഉണ്ടാക്കുന്ന നൂഡിൽസും പാസ്തയും.... അല്ലെങ്കിൽ പിസയും ബർഗറും... അമ്മയുണ്ടാക്കിത്തരുന്നത് കഴിക്കാൻ കൊതിയായപ്പോഴാ ഇന്നലെ ചന്തുനോട് പറഞ്ഞത്....  ചന്തുന്റെ അമ്മയെ ഞാനൊന്ന് ഹഗ് ചെയ്തോട്ടെ.... ?" 

ഹയാനെ അണച്ചുപിടിച്ച് നെറ്റിയിലൊരു മുത്തം കൊടുക്കുമ്പോൾ എന്റെ മാത്രമല്ല ഹയാന്റെയും ചന്തൂന്റെയും കണ്ണുകൾ നിറഞ്ഞുതുളുമ്പിയിരുന്നു... !

സോഫയിൽ എന്നോടു ചേർന്നിരുന്ന് ഹയാൻ പറഞ്ഞുതുടങ്ങി.... " പ്രാണനും കൊണ്ടോടുമ്പോൾ എവിടേക്ക് എന്നൊരു ചിന്തയേയില്ലായിരുന്നു. ഏതൊക്കെയോ വഴികളിലൂടെ, സ്ഥലങ്ങളിലൂടെ ഒക്കെ ഓടി.... വഴിയിൽ വണ്ടികൾ കത്തുന്ന മണം.... മാസം കരിയുന്ന മണം..... അപരിചിതരായ ആളുകൾ .... എല്ലാരും ഓട്ടംതന്നെ.... പ്രാണനു വേണ്ടിയുള്ള ഓട്ടം.... പലപ്പോഴും ശവങ്ങളിൽ തട്ടി വീണു... ഭീതിയോടെ പിടഞ്ഞോടി... ചിലപ്പോഴൊക്കെ ഛർദ്ദിച്ച് വഴിയിൽ കുഴഞ്ഞുവീണു... വീണ്ടും എണീറ്റ് ഓടി.... ആൾക്കൂട്ടത്തിനൊപ്പം ഓടിയോടി മരിച്ചു പോകുമെന്ന് തോന്നി.... നെഞ്ചു വന്ന് തൊണ്ടയിൽ മുട്ടി ശ്വാസം കിട്ടാതെ പിടഞ്ഞുവീണു.... പിന്നെ, ബോധം വരുമ്പോൾ ഒരു ടെന്റിനുള്ളിൽ ആയിരുന്നു. മരിച്ചിട്ടില്ലെന്ന് വിശ്വസിക്കാൻ അപ്പോഴും കഴിയുന്നില്ലായിരുന്നു. ..... " 

ഇടയിൽ ഉറക്കത്തിൽനിന്നെണീറ്റുവന്ന അമ്മു, എന്റെ മടിയിൽ കേറിയിരുന്നു.... ഒരുകൈകൊണ്ടവളെ നെഞ്ചോടു ചേർത്തു പൊതിഞ്ഞുപിടിച്ചു. 

അമ്മുവിൻറെ കാലിൽ തലോടി ഹയാൻ തുടർന്നു, ' ഹസ്നയും  ഇതു പോലൊരു സുന്ദരിവാവയായിരുന്നു. ഞാൻ സ്‌കൂളിൽ നിന്നു വരുമ്പോ അമ്മയോടൊപ്പം വീടിന്റെ വാതിൽക്കൽ കാത്തുനില്ക്കും . ഞാനെത്തുമ്പോ ഓടിവന്ന് മേത്തു പിടച്ചുകേറും. ഉമ്മവെക്കും, മാന്തും.... ' ആ നിമിഷങ്ങളിൽ ലയിച്ചെന്നോണം ഒരു നിമിഷം ഹയാൻ നിശ്ശബ്ദനായി. 

'ആ ടെന്റിൽനിന്ന് കാനഡ സർക്കാർ ദത്തെടുത്തതാണ് എന്നെ.... എനിക്ക് പതിനെട്ടു വയസ്സു കഴിഞ്ഞതിനാൽ ഒരു ഒറ്റമുറി ഫ്ലാറ്റിൽ തനിച്ചാണ് താമസം. പഠനം കഴിയുന്നതു വരെയുള്ള എന്റെ ചെലവുകളെല്ലാം കാനഡ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. പക്ഷേ.... ആരുമില്ലാതെ ഒറ്റക്കിങ്ങനെ... സ്‌കൂളിൽ എനിക്കാകെയുള്ള ഒരു ഫ്രണ്ടാ ചന്തു...." വിതുമ്പുന്ന ഹയാനെ മറുകൈ കൊണ്ട് ചേർത്തു പിടിക്കുമ്പോൾ എതിരിലെ സോഫയിൽ ഇരിക്കുന്ന ചന്തു നിറഞ്ഞൊഴുകുന്ന കണ്ണുകൾ രണ്ടു കൈകൊണ്ടും അമർത്തിത്തുടയ്ക്കുകയായിരുന്നു.

'എനിക്കിപ്പഴും അറിയില്ല, എന്തിനാ ഈ യുദ്ധങ്ങളെന്ന്... എന്നെപ്പോലെ ഒരുപാടു കുട്ടികൾക്ക് വീടും അച്ഛനമ്മമാരും എന്തിന് ജന്മദേശം തന്നെ നഷ്ടപ്പെട്ടു.... ആരുമില്ലാതായി.... രാത്രിയിൽ ഒറ്റയ്ക്ക് കിടക്കുമ്പോ ,  പേടിച്ചു കരയുമ്പോ ചേർത്തുപിടിക്കാൻ , സങ്കടം വരുമ്പോ മടിയിൽ തല വെച്ചു കിടക്കാൻ.... സന്തോഷം വരുമ്പോ കെട്ടിപ്പിടിച്ചുമ്മവെക്കാൻ .... ആരുമില്ലാതായി... അച്ഛനോ അമ്മയോ ആരും...! ' 

'നീ ഇവിടെ താമസിച്ചോ ഹയാൻ... എന്റെ അച്ഛനും അമ്മയും അനിയത്തിയുമെല്ലാം ഇനി നിന്റെയുമാണ്....." ചന്തു അങ്ങിനെ പറഞ്ഞത് ആത്മാർത്ഥമായിത്തന്നെയെന്ന് അവന്റെ മുഖം വെളിപ്പെടുത്തി. 

'പക്ഷേ, എനിക്കങ്ങനെ എവിടെയും താമസിക്കാൻ പറ്റില്ല ചന്തു.... ഒരു രാത്രി പോലും എന്റെ ഫ്ലാറ്റിൽ നിന്നും മാറിനിൽക്കാൻ പറ്റില്ല. അങ്ങനെ സ്ലീപ് ഓവർ ചെയ്യണമെങ്കിൽപ്പോലും മുൻകൂട്ടി അപേക്ഷിച്ച് അനുവാദം വാങ്ങണം. കാനഡ സർക്കാരല്ലേ ഇപ്പൊ എന്റെ അച്ഛനുമമ്മയുമെല്ലാം...." 

ഹയാന്റെ വാക്കുകൾ വേദനയിൽ നേർത്തുവന്ന് ഗദ്ഗദമായപ്പോൾ,  പുറത്ത് ആ വേദന ഏറ്റുവാങ്ങി വിറങ്ങലിച്ചു പോയ  പ്രകൃതിയുടെ കണ്ണുനീർ ഇലത്തുമ്പുകളിൽ ഉറഞ്ഞുനിന്നു .... !!


  
Related Posts Plugin for WordPress, Blogger...