Sunday, April 17, 2011

പാട്ടു മറന്നൊരു പൂങ്കുയില്‍...



തിങ്കളാഴ്ചയുടെ തിരക്കിനിടയില്‍  ഇന്റര്‍കോം ശബ്ദിച്ചപ്പോള്‍ ദേഷ്യമാണ് വന്നത്. ആ റിസപ്ഷനിലെ കുട്ടിയോട് പലതവണ പറഞ്ഞിട്ടുള്ളതാണ് തിരക്ക് സമയങ്ങളില്‍ ആരെയും അകത്തേക്കു വിടരുതെന്ന് ... എന്നാലും ഇടയ്ക്കിടെ  ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. രണ്ടു മൂന്നു തവണയായപ്പോള്‍ ദേഷ്യത്തോടെ റിസീവര്‍ എടുത്തു,

'സാര്‍,രണ്ടുപേര്‍ കാണാന്‍ വന്നിരിക്കുന്നു,അത്യാവശ്യം എന്ന് പറഞ്ഞത് കൊണ്ടാണ് വിളിച്ചത്..." ആവശ്യത്തിലേറെ ഭവ്യതയോടെയുള്ള  റിസപ്ഷനിസ്റ്റിന്റെ സംസാരം.

"ആരാണ്, കസ്റ്റമേഴ്സാണോ?"

അല്ല സാര്‍, പേര്‍സണല്‍ ആണെന്ന് പറയുന്നു"

ശരി, ഒരു പത്തു മിനിറ്റ് വെയിറ്റ് ചെയ്യാന്‍ പറയു..."

"ഓക്കേ സാര്‍.."  

ഫയലുകളുടെ തിരക്കിലേക്ക് ഊളിയിട്ടപ്പോള്‍ സമയം കടന്നു പോയത് അറിഞ്ഞതേയില്ല.....  വീണ്ടും ഇന്റര്‍കോം ശബ്ദിച്ചു,

 "സാര്‍, അവര്‍ വെയിറ്റ് ചെയ്യുന്നു "

അപ്പോഴാണ് വാച്ചില്‍ നോക്കിയത്, പത്തു മിനിറ്റ് എന്നത് മണിക്കൂറുകള്‍ ആയിരിക്കുന്നു!

"ഓ, അവരോടു വരാന്‍ പറയു"

നിമിഷങ്ങള്‍ക്കുള്ളില്‍ കതകു തുറന്നു ഒരു പെണ്‍കുട്ടിയും പിന്നാലെ അവളുടെ അച്ഛന്‍ എന്ന് തോന്നിക്കുന്ന പ്രായമായ ഒരാളും അകത്തേക്കു വന്നു.ആദ്യം അല്പം സംഭ്രമിച്ചു നിന്നിട്ട്, പെണ്‍കുട്ടി പെട്ടന്ന് തന്റെ കാലു തൊട്ടു തൊഴുതപ്പോള്‍ ‍, അറിയാതെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു, കൈ അവളുടെ തലയില്‍ വെക്കുകയും ചെയ്തു.കണ്ടുനിന്ന അവളുടെ അച്ഛന്റെ മിഴികളിലെ നീര്‍ത്തിളക്കം, തന്റെ കണ്‍കോണിലും...

"ഞാന്‍ ജോസ്, കുഞ്ഞേട്ടന് എന്നെ അറിയാമോ എന്നറിയില്ല,പക്ഷേ ഗൌരിക്ക് എന്നെ അറിയാം"

ഉള്ളില്‍ ഒരു കൊടുംകാറ്റു  വീശി, ജോസ്, അപ്പോള്‍ കൂടെയുള്ള പെണ്‍കുട്ടി? 

"ഇതു എന്റെ മകള്‍ ജോസഫീന, അമ്മു എന്നാണ് വിളിക്കുന്നത്‌"

തന്റെ കണ്ണുകള്‍ ആരെയോ തേടുന്നത് കണ്ടറിഞ്ഞ പോലെ ജോസ് പറഞ്ഞു,

"ഇല്ല, വന്നിട്ടില്ല...."

വികാരവിക്ഷോഭം കൊണ്ടു വലിഞ്ഞു മുറുകിയ മുഖഭാവത്തോടെ നിന്ന തന്റെ കൈ പിടിച്ചു ജോസ് വീണ്ടും തുടര്‍ന്നു...

"കുഞ്ഞാറ്റക്കു ഒരുപാടു ആഗ്രഹമുണ്ടായിരുന്നു,ഈ കുഞ്ഞേട്ടനെ ഒരിക്കലെങ്കിലും ഒന്നു കാണാന്‍,മാപ്പു ചോദിയ്ക്കാന്‍, പക്ഷേ... കുഞ്ഞേട്ടന്‍ അവളോട്‌ ക്ഷമിക്കുമോ എന്നായിരുന്നു അവളുടെ ഭയം, അതവള്‍ക്ക്‌ താങ്ങാനാവില്ല,അതിനാലാണ് ഒരിക്കലും കുഞ്ഞാറ്റ കാണാന്‍ ശ്രമിക്കാതിരുന്നത് . പക്ഷേ, ഇപ്പോള്‍ അവള്‍ക്കു വേണ്ടിയാണ് ഞാനും മോളും വന്നിരിക്കുന്നത്"

ചോദ്യഭാവത്തില്‍ ജോസിനെ നോക്കാന്‍ മാത്രമേ അപ്പോള്‍ കഴിഞ്ഞുള്ളു. ഉള്ളില്‍ അലറുന്ന ഓര്‍മകളുടെ തിരമാലകള്‍...വാക്കുകള്‍ തൊണ്ടയില്‍ തടയുന്നു...
............

അവരോടൊപ്പം കാറില്‍ ഇരിക്കുമ്പോള്‍, പുറത്തെ കാഴ്ചകള്‍ക്കൊപ്പം കാലങ്ങളും പിന്നോട്ട് ഓടിക്കൊണ്ടിരുന്നു.

അകലെയെവിടെയോ നിന്നെന്ന പോലെ 'കുഞ്ഞേട്ടാ'എന്ന തേനൂറുന്ന വിളി, തന്റെ വാവയുടെ മാത്രമായ ആ വിളിയുടെ മാസ്മരികതയില്‍ കണ്ണുകള്‍ പൂട്ടി.ആഹ്ലാദത്തിന്റെ, കുസൃതികളുടെ  ആ  പൂക്കാലം കണ്മുന്നില്‍ തെളിഞ്ഞു....

വാവയുടെയും തന്റെയും  പൊട്ടിച്ചിരികള്‍ നിറഞ്ഞുനിന്ന വീട്ടിലേക്ക് കണ്ണീരും മൌനവും കുടിയേറിയത് എന്നാണ്? കാലത്തിന്റെ കല്പടവുകളിലൂടെ   വാവ പിന്നെയും കയറി വരുന്നു, മനസ്സിലേക്കും ജീവിതത്തിലേക്കും... ജീവിതത്തിരക്കില്‍ അല്പം മങ്ങലേറ്റിട്ടുണ്ടെങ്കിലും വാവയുടെ മുഖം  ഒരിക്കലും മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ലല്ലോ...

കൈത്തണ്ടയിലെ നനുത്ത, മൃദുവായ സ്പര്‍ശനത്തിലൂടെ അമ്മു , ഓര്‍മകളുടെ ലോകത്ത് നിന്നും യാഥാര്‍ത്ഥ്യത്തിലേക്ക് കണ്ണുകള്‍ തുറപ്പിച്ചു.  'മെഡിക്കല്‍ ട്രസ്റ്റ്‌ ഹോസ്പിറ്റല്‍' എന്നെഴുതിയ ബോര്‍ഡ് ഉള്ളം വിറപ്പിച്ചു. ഒരു ബലത്തിനെന്നോണം  അമ്മുവിന്‍റെ കൈയില്‍ മുറുകെ പിടിച്ചുകൊണ്ടു അവളോടൊപ്പം പതിയെ നടന്നു.


അങ്ങിങ്ങായി നരവീണ മുടിയും ക്ഷീണിച്ച മുഖവുമായി ആശുപത്രിക്കിടക്കയിലെ  രൂപം, ഓര്‍മകളിലെ വാവ ചില്ലുകഷണങ്ങളായി ചിതറി...  

കൊളസ്ട്രോള്‍ കുറക്കാന്‍ വേണ്ടിയുള്ള സ്റ്റാറ്റിന്‍ മരുന്നിന്റെ നിരന്തരമായ ഉപയോഗം, വാവയുടെ മസ്തിഷ്ക്കത്തെ ബാധിച്ചിരിക്കുന്നു.ഓര്‍മകളില്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുന്നു.ആരെയും തിരിച്ചറിയാനാവാത്ത രീതിയില്‍,കുഞ്ഞാറ്റ മാറിയിരിക്കുന്നു...!!  

"വാവേ" ഹൃദയത്തില്‍ തിക്കുമുട്ടിയ വിളി കരച്ചിലായാണ് പുറത്തു വന്നത്. 

പ്രതീക്ഷയുടെ നനവും പേറി ജോസും അമ്മുവും...

ഒന്നു മുഖമുയര്‍ത്തി തന്നെ നോക്കുക പോലും ചെയ്യാത്ത വാവയെ കണ്ടപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞില്ല.വാരിയെടുത്ത് മാറോടു ചേര്‍ക്കുമ്പോഴും ആ കണ്ണുകള്‍ നിര്‍വികാരമായിരുന്നു...!

അവസാന പ്രതീക്ഷയും നഷ്ടപ്പെട്ട ജോസ്, തളര്‍ന്നു കട്ടിലിന്റെ കാല്‍ക്കല്‍ തലചായ്ചു വിതുമ്പുമ്പോള്‍ അമ്മുവിന്‍റെ കരച്ചില്‍ പൊട്ടിക്കരച്ചിലായി മുറിയില്‍ നിറഞ്ഞു...  
 
 



 
Related Posts Plugin for WordPress, Blogger...